Thursday, May 23, 2013

മതിലുകൾക്കപ്പുറത്തേക്ക്


ചായങ്ങൾ അടർന്നുവീണ ആ 
മതിലുകൾ 
വലിയ മറ തന്നെയായിരുന്നു .
വെളിച്ചത്തെ മറച്ച മതിലുകൾക്ക് 
മരണമില്ലയിരുന്നു .
ഇരുട്ട് അണിയിച്ച തിളക്കങ്ങൾക്കു
പകലിൽ
ചുവന്ന തുപ്പൽക്കറയുടെ
നിറമായിരുന്നു .
കറകൾ ഒരിക്കലും
മായില്ലെന്നുറപ്പായിട്ടും  
ആ മതിലുകൾക്കപ്പുറം 
ഏതോ റോസക്കമ്പുകൾക്കുവേണ്ടി
കൊതിച്ചിരുന്നു .

Wednesday, May 22, 2013

ഒരു പ്രാന്തന്റെ കഥ


തെരുവിൽ  നിന്നൊരു പ്രാന്തൻ
ഉറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു
ഇതാ
ഇവൾക്കിപ്പോഴും 
ജീവനുണ്ട് .
മൊബൈലിൽ നിന്നും 
അരിച്ചു കയറിയ നൂലുകൾ
അവരുടെ കാതുകളടച്ചിരുന്നു .
കണ്ണുകളിൽ
അക്കങ്ങളിലൂടെ കുതിച്ചു പായുന്ന
സൂചിയുടെ വേഗങ്ങളല്ലാതെ
അവർ
വേറൊന്നും കണ്ടില്ല .
പകലുദിച്ചപ്പോൾ
അവർ വന്നു.
തൊണ്ട വരണ്ട് കണ്ണിൽ
ഇരുട്ട് കയറിയ പ്രാന്തൻ
ഫ്ലാഷുകൾ മിന്നിയപ്പോൾ
ഉണർന്നു .
അയാള്ക്ക് മുന്നിലൂടെ കുതിച്ചൊഴുകിയ
ആൾക്കൂട്ടം   വിളിച്ചുപറയുന്നു ണ്ടായിരുന്നു
നിർഭയാ  നീയിന്നും  ജീവിക്കുന്നു 
ഞങ്ങളുടെ ഓർമകളിൽ .
അയാൾ ചിരിച്ചുകൊണ്ട്
കാതുകൾ പൊത്തി .
പിന്നെ മെല്ലെ പറഞ്ഞു
അവൾക്കു ശരിക്കും ജീവനുണ്ടായിരുന്നു
ഇന്നലെ .

Saturday, May 18, 2013

പാട്ട്

ഇന്നലെ മഴ  വിരിഞ്ഞ  
നേരത്തു 
പുതുമണ്ണിൽ   കിടന്നുരുണ്ട 
കാറ്റ് 
കുളക്കടവിലെ 
ഒതുക്കുകല്ലിൽ 
തലയിടിച്ചു വീണ 
മഴത്തുള്ളികളെയും 
പെറുക്കി  പാഞ്ഞു
ചെറു  ചാലായി 
തോടായി 
പുഴയായി 
പിന്നെ  കടലായി 
തിരകൾ   മണലിൽ 
കുടഞ്ഞിട്ട  മഴത്തുള്ളികൾ 
വെണ്‍ ശംഖിലെ പാട്ടായി .
ഇന്ന് മഴ  പെയ്തപ്പോൾ 
ഞാൻ   മൂളിയത്‌ 
അതേ  പാട്ടായിരുന്നു .