കറുത്ത മേഘങ്ങൾ
കുടഞ്ഞിട്ട തണുപ്പ്
ദ്രവിച്ച അസ്ഥികളെ
ഞെരിച്ചു കളഞ്ഞു.
അടുത്തു കിടന്ന മുഖമില്ലാത്ത
മംസകഷണത്തെ
മാറോടണച്ചപ്പോൾ
ഉയർന്നു വന്നത്
ഒരു വലിയ
ദീ ർഘനിശ്വാസമായിരുന്നു .
അതിൽ രാത്രിയിൽ വിരിഞ്ഞ
ഏതോ കാട്ടുപൂക്കളുടെ
മണം പരക്കുന്നത്
അവളറിഞ്ഞു .
വിടർന്നു കത്തും മുൻപേ
എണ്ണയിലെക്കെടുത്തെറിയപ്പെട്ട
വിളക്കുതിരി
ഇരുട്ടുറങ്ങാൻ കാത്തിരുന്നു
ഒരു സൂര്യനായ്
ഉദിച്ചുയരാൻ .
പകലുണർന്നപ്പോൾ
ആ മാംസക്കഷ്ണം പറഞ്ഞു
നിനക്ക് സൂര്യനാവാനുള്ള
വെളിച്ചമില്ല .
അപ്പോഴാണവൾ കണ്ടത്
അയാൾക്കൊരു മുഖമുണ്ട്
ഒരു ശബ്ദവും .
പക്ഷേ .....
അവളുടെ മുഖം .......
എണ്ണയിൽ കുതിർന്നു കിടന്ന
മുഖം കരിഞ്ഞ വിളക്കുതിരി
ഉറക്കച്ചടവോടെ മലർന്നു കിടന്നു.
കരയണമെന്നുണ്ടായിരുന്നു ....
കണ്‍തടങ്ങൾക്കു ചുറ്റും
വരിഞ്ഞു മുറുക്കിയ
വിശപ്പിന്റെ മാറാലകൾ
ആ കണ്ണുനീർ പോലും
ആർത്തിയോടെ വിഴുങ്ങി
ഇടം കൈയ്യിൽ ചുരുട്ടിപ്പിടിച്ച
മുഷിഞ്ഞ നോട്ടുകൾ
അവളുടെ പകലുറക്കങ്ങളിൽ
താരാട്ടുകൾ മൂളി .