Friday, January 31, 2014

വിളക്കുതിരി

കറുത്ത മേഘങ്ങൾ 
കുടഞ്ഞിട്ട തണുപ്പ് 
ഓലക്കീറുകളുടെ
ദ്രവിച്ച അസ്ഥികളെ 
ഞെരിച്ചു കളഞ്ഞു.
അടുത്തു കിടന്ന മുഖമില്ലാത്ത 
മംസകഷണത്തെ 
മാറോടണച്ചപ്പോൾ
ഉയർന്നു വന്നത് 
ഒരു വലിയ 
ദീ ർഘനിശ്വാസമായിരുന്നു .
അതിൽ രാത്രിയിൽ വിരിഞ്ഞ 
ഏതോ കാട്ടുപൂക്കളുടെ 
മണം പരക്കുന്നത് 
അവളറിഞ്ഞു .
വിടർന്നു കത്തും മുൻപേ 
എണ്ണയിലെക്കെടുത്തെറിയപ്പെട്ട
വിളക്കുതിരി 
ഇരുട്ടുറങ്ങാൻ കാത്തിരുന്നു
ഒരു സൂര്യനായ് 
ഉദിച്ചുയരാൻ .
പകലുണർന്നപ്പോൾ
ആ മാംസക്കഷ്ണം പറഞ്ഞു 
നിനക്ക് സൂര്യനാവാനുള്ള 
വെളിച്ചമില്ല .
അപ്പോഴാണവൾ കണ്ടത് 
അയാൾക്കൊരു മുഖമുണ്ട് 
ഒരു ശബ്ദവും .
പക്ഷേ .....
അവളുടെ മുഖം .......
എണ്ണയിൽ കുതിർന്നു കിടന്ന 
മുഖം കരിഞ്ഞ വിളക്കുതിരി 
ഉറക്കച്ചടവോടെ മലർന്നു കിടന്നു.
കരയണമെന്നുണ്ടായിരുന്നു ....
കണ്‍തടങ്ങൾക്കു ചുറ്റും 
വരിഞ്ഞു മുറുക്കിയ 
വിശപ്പിന്റെ മാറാലകൾ 
ആ കണ്ണുനീർ പോലും 
ആർത്തിയോടെ വിഴുങ്ങി 
ഇടം കൈയ്യിൽ ചുരുട്ടിപ്പിടിച്ച 
മുഷിഞ്ഞ നോട്ടുകൾ 
അവളുടെ പകലുറക്കങ്ങളിൽ 
താരാട്ടുകൾ മൂളി .