Friday, December 26, 2014

മല്ലൂർ ശിവ പാർവ്വതീ ക്ഷേത്രം

                                                                                            മല്ലൂർ ശിവ പാർവ്വതീ ക്ഷേത്രം അല്ലെങ്കിൽ മിനി പമ്പാന്ന് പറയും .ക്ഷേത്രത്തിനെക്കുറിച്ചോർക്കുമ്പോൾത്തന്നെ ഒരുപാടുണ്ട്  പറയാൻ .ഓർമവച്ച കാലം മുതൽ പോവാൻ തുടങ്ങിയതാണിവിടെ.വിഷൂനും ഓണത്തിനും പുസ്തക പൂജക്കും പിറന്നാളിനും അങ്ങനെ എല്ലാ വിശേഷങ്ങൾക്കും പോവാറുണ്ട് .ഗുരുവായൂരും കാടാമ്പുഴേം കൊടുങ്ങ ല്ലൂരോക്കെ പോവാൻ വല്ലാത്ത മടിയാണെനിക്ക്.കാര്യം വേറൊന്നൊല്ല വരിക്ക്  നിക്കണതെന്നെ.പിന്നെ  കൊറേ ദൂരം പോവാലോന്നാലോയ്ക്കുമ്പോ ഒരു രസം .അങ്ങനെയാണ് അവടെയൊക്കെ പോവാറ് .പിന്നെ മത്രൊല്ല അവടൊക്കെ പോയി മൂപ്പരെ (ദൈവത്തെ )ശരിക്കൊന്ന് കണ്ട് എന്തേലും പറയാന്ന് വിചാരിച്ചാലോ തിക്കിലും തിരക്കിലും ഒന്നും കാണാൻ പറ്റില്ല .വരീല് നിക്കുമ്പോ അടുത്തു നിക്കണ മുത്തശ്ശിമാരൊക്കെ പതുക്കെ നാമം ജപിക്കണത് കേക്കാം .അപ്പൊ നമ്മള് കമ്പീടെ മോള് തൂങ്ങീം എണ്ണ വീണ നിലത്ത് ചിത്രം വരച്ചും മെല്ലെ മെല്ലെ നീങ്ങും.   അമ്പ ല ത്തി ന്റുള്ളിൽ കേറ്യാലേ അറിയൂ ഇതുവരെ സ്റ്റോറു ചെയ്ത എനർജിയൊക്കെ ഏറ്റവും കൂടുതൽ ശബ്ദത്തിൽ ദൈവത്തെ വിളിക്കാനുള്ളതായിരുന്നെന്ന്.നമ്മളന്തംവിട്ട് നോക്ക്മ്പഴേക്കും പൊറത്തിക്ക്ള്ള വഴി കാണാം .പിന്നെ പ്രാർത്ഥിക്കാൻ ഓരോരുത്തർക്കും ഓരോ കാരണങ്ങൾന്ന് പറയണത് കേട്ട്ണ്ടെങ്കിലും എനിക്കങ്ങനെയൊന്നൂല്ല്യ.ഞാനെല്ലാ അമ്പലത്തില്  പോയാലും പ്രാർത്ഥിക്കാറ് "എന്റചഛനും അമ്മയ്ക്കുംഒന്നൂണ്ടാവര്തേ...ചേച്ചിമാർക്കൊന്നൂണ്ടാവര്തേ ന്നാണ് .ഒരെട്ടാം ക്ലാസുവരെ ഞാനിതെന്നാ പറഞ്ഞിരുന്നേ.ഒരു ദിവസം മല്ലൂരമ്പലത്തില് പോയപ്പോ അമ്മേടെ സ്കൂളിലെ ഒരു ടീച്ചറെ കണ്ടു .ആ ടീച്ചർടെ അച്ഛൻ നമ്മടെ സാന്താക്ലോസിനെപ്പോലെയിരിക്കും .എന്നോട് ചോയ്ച്ചു എന്താ പ്രാർത്ഥിച്ചേന്ന്.ഞാൻ പറഞ്ഞു ആർക്കും ഒന്നൂണ്ടാവല്ലേന്നാന്ന്.അന്ന് ആ അച്ഛഛനാ പറഞ്ഞേ ഒന്നൂണ്ടാവല്ലേന്ന് പ്രാർത്ഥിച്ചാ "ഒന്നും "ഇണ്ടാവില്ല്യാന്ന് .അയ്യോ .....അപ്പഴാ ഞാൻ ശരിക്കും അതിനെ പറ്റി ആലോയ്ക്ക്ണത്.ഞാനുദ്ദേശിച്ചത് ആർക്കും ആപത്തൊന്നൂണ്ടാവല്ലേന്നാ പക്ഷേ എപ്പഴും പകുതിയേ പറയാറുള്ളൂ.എന്തായാലും ഒരു കാര്യം മനസിലായി .മൂപ്പർക്ക് എന്റെ കാര്യത്തില് വല്ല്യ ഇൻട്രസ്റ്റൊന്നൂല്ല്യാന്ന്.നന്നായി .ഞാൻ പറഞ്ഞ പോലെ വല്ലോം നടന്നിര്ന്നെങ്കിലോ അല്ലെങ്കിചെലപ്പോ ഞാനുദ്ദേശിച്ചത് മൂപ്പർക്ക് മനസിലായീണ്ടാവും.ഈ ടെലിപ്പതിയൊക്കെ ദൈവ ത്തിന് അറിയാതിരിക്കോ.ഞാനിതൊന്നുല്ല പറയാൻ വിചാരിച്ചേ .പറഞ്ഞുവന്നപ്പോ ഇതൊക്കെ കേറി വന്നതാ..മല്ലൂരമ്പലം.ഇപ്പൊതെഴുതണംന്ന് തോന്നാൻ ഒരു കാരണംണ്ട് .ഇന്നലെ വൈകീട്ട് അമ്പലത്തില് പോയി .പക്ഷേ ഇന്ന് പോയപ്പോ എന്തോ ഒരു ഇത് .ആ ഇതെന്താന്നു വച്ചാ എനിക്കറിയില്ല .ചെലപ്പോ ഭക്തിന്നു പറയാം സന്തോഷംന്നും പറയാം .അല്ലെങ്കി ശരിക്കും ദൈവത്തെ കണ്ടപോലെ.
സാധാരണ അമ്പലത്തില് പോവുമ്പോ പല ഉദ്ദേശ്യങ്ങളും ഉണ്ടാവാറ്ണ്ട്.പ്രധാന ഉദ്ദേശ്യം ഫോട്ടോ എടുക്കലുതന്നെ .

ഫോട്ടോ എടുക്കാൻ പറ്റിയ ഇത്രേം നല്ല സ്ഥലം വേറെ ഇല്ലാന്ന് പറയാം .പുഴ ,പാലം ,പൂക്കൾ ,അമ്പലം അങ്ങനെ ഒരുപാടുണ്ട് .പിന്നെ ഗണപതി ഭവനിലെ കൊച്ചുവേട്ടന്റെ മസാല ദോശയും വടയും .ഹോ അതൊന്ന് കഴിക്കേണ്ടത് തന്നെയാ .പിന്നെ നൊങ്ക് ,ഓറഞ്ച് ,ഉപ്പിലിട്ട നെല്ലിക്ക ,മാങ്ങ ,ക്യാരറ്റ് അങ്ങനെ വഴി നിറയെ ഓരോന്ന്ണ്ടാവും .ഇതൊക്കെ കണക്ക്കൂട്ടിയാണ് പോവാറ് .ഇന്നും വീട്ടീന്നെറങ്ങുമ്പോ വേറെ നല്ല ഉദ്ദേശ്യങ്ങളൊന്നുണ്ടായിരുന്നില്ല .പക്ഷേ അവടെ എത്തിയപ്പഴോ ....ക്ലൈമറ്റിന്റെയാണോന്നറിയില്ല ശരിക്കും വേറെ എവടെയോ പോയ പോലെ .അമ്പലത്തിനുള്ളില് കേറിയപ്പഴോ വിളക്ക് കത്തിക്കുന്നേയുള്ളൂ ."ഹാ കൊറേ നാളായല്ലോ കണ്ടിട്ട് അച്ഛനെ എടക്കെടക്ക് കാണാറുണ്ട് .എന്തേ ഇവടെല്ല്യെന്നൊരു ചോദ്യം .ദൈവല്ലാട്ടോ അവടെ മാല കെട്ടണ ചേട്ടനാ (ചേട്ടമ്മാരേക്കാളും പ്രായള്ള ആളാ. കാണുമ്പോ കൊറേ സംസാരിക്കാറ്ണ്ടെങ്കിലും ഞാനദ്ദേഹത്തെ ഒന്നും വിളിക്കാറില്ല .അതോണ്ട് ചെറിയൊരു കണ്‍ഫ്യൂഷൻ ).അങ്ങനൊന്നുല്ലാന്ന് പറഞ്ഞ് തൊഴാൻ പോയി .ശിവനെ കാണാൻ ശരിക്കും എന്ത് രസാ .വിളക്കൊക്കെ കത്തിച്ച് തൊളസിമാലേം തെച്ചിപ്പൂ മാലേം ഒക്കെ ചാർത്തി നിക്കുമ്പോ ശരിക്കും കാണേണ്ടത് തന്നെ .തൊഴുത്‌ കഴിഞ്ഞ് കൊറച്ചു നേരം അവടെയിരുന്നു .പിന്നെ പുറത്തെറങ്ങി .പുഴയിലേക്കുള്ള പടികളിറങ്ങുമ്പോൾ വലിയൊരു ശിവന്റെ പ്രതിമയുണ്ട്.പണ്ട് അതിന് നിറമൊന്നൂണ്ടായിരുന്നില്ല .ഇപ്പൊ നീലയും
മഞ്ഞയുമൊക്കെ കൊടുത്ത് ശരിക്കും ശിവനെപ്പോലെ .അവടെ പോയി നിന്നു .അതിനടുത്തു നിന്ന് പുഴയിലേക്കു നോക്കാൻ നല്ല രസാ.
പാലത്തിന്റെ മോള്ക്കൂടെ പോണ ബസിലേം കാറിലേം ആളുകള് നോക്കുന്നുണ്ട് .അല്ലെങ്കിലും ശിവന്റെ അടുത്ത്നിക്കുമ്പോ എല്ലാരും നമ്മളെ നോക്കണ പോലെ തോന്നും .അവടന്ന് താഴോട്ടെറങ്ങി കൊറേ നേരം വെള്ളത്തില് നടന്നു .പാലത്തിനെ കൊറേ നേരം നോക്കി നിന്നാ അമ്മേന്ന് വിളിച്ച് ആരോ കരയണ കേക്കാം .ഞാൻ ചെറ്താവുമ്പോ ഒക്കെ കേട്ട്ണ്ട്.അതിന് പിന്നിലൊരു കഥയ്ണ്ട്.പണ്ട് പണ്ട് ഈ പാലണ്ടാക്കണ സമയം .എത്ര നോക്കീട്ടും പാലത്തിന്റെ കാലൊറക്കണില്ല.അങ്ങനെ കൊറേ പൂജേം വഴിപാടും പ്രശ്നം വപ്പിക്കലും ഒക്കെ നടത്തി.അപ്പഴാ ജോത്സ്യൻ പറഞ്ഞേ പാലത്തിന്റെ കാലൊറക്കണേല് ഒരാളെ ബലികൊടുക്കണത്രെ.എന്തൊക്കെയായാലും സ്വയം ബലിയാടാവാൻ ആരും വന്നില്ല .മാത്രോല്ല ഇന്നത്തത്രേം ആത്മഹത്യാ പ്രവണത അന്ന്ണ്ടായിരുന്നില്ലല്ലോ .ആർക്കേലും ദേഷ്യം വന്നാ ഉടനെ കള്ളവണ്ടി കേറി നാടുവിടും . അവസാനം അവടെ കണ്ണ് കാണാൻ വയ്യാത്ത ഒരാള്ണ്ടായിരുന്നു.അയാള് കുട്ടിയാവുമ്പൊ അയാൾടെ അമ്മ അവടെ കൊണ്ടന്നാക്കീതാ.പാവം പിന്നെ അതിനെ ആരും വിളിച്ചോണ്ടു പോയില്ല.അയാളെന്നും അമ്പലത്തില് വന്നിരുന്ന് പാട്ട് പാടും .ഭക്ഷണമൊക്കെ ആരേലും കൊണ്ടന്ന് കൊടുക്കും .അങ്ങനെ അയാളെ ബലി കൊടുക്കാൻ എല്ലാരും തീരുമാനിച്ചു.ഒരു ദിവസം അമ്മ വിളിക്ക്ണ്ട്ന്ന് പറഞ്ഞ് അയാളെ കൂട്ടിക്കൊണ്ടന്ന് കാല് നാട്ടാന്ള്ള കുഴിയിലേക്ക് തള്ളിയിട്ടു.അതിന്റെ മോളില് പിന്നെ പാലണ്ടാക്കീന്നാണ് കഥ .കുഴീല് വീണപ്പോ അയാളൊറക്കെ അമ്മേന്ന് വിളിച്ചൂത്രേ.അതിപ്പഴും കേക്കാന്നാ പറയാ .കള്ളക്കഥ.ചെറിയ പീട്ടാച്ചി കുട്ട്യോളെയൊക്കെ ഇപ്പൊ ഇതും പറഞ്ഞ് പേടിപ്പിക്കും.      അപ്പൊ അവരു പറയും അയ്യോ ചേച്ചി ഞാൻ ശരിക്കും കരച്ചില് കേട്ടുന്നൊക്കെ.എല്ലാറ്റിനേം പൊഴേന്ന് പിടിച്ചുകേറ്റാനുള്ള കഥയന്നവർക്കറിയില്ലല്ലോ .ദീപാരാധന തൊഴാൻ വേണ്ടി വീണ്ടും അമ്പലത്തിനകത്ത് കേറി .കൊറേ നേരം അവടെ നിന്ന് പ്രാർത്ഥിച്ചു .എത്രയോ നാളുകൾക്ക് ശേഷാ ദൈവത്തിനോടിങ്ങനെ എല്ലാം പറയുന്നേ .വല്ലാത്ത സന്തോഷം തോന്നി .തിരിച്ച് പോരുമ്പോ നടക്കാന്നാ കരുതിയേ .പക്ഷേ ചേച്ചിക്ക് നടക്കാൻ വല്ലാത്ത മടി .അങ്ങനെ ഒരു ഓട്ടോ ചേട്ടന്റെ വണ്ടീല് പാട്ടും കേട്ട് ഓറഞ്ചും നൊങ്കും ഒക്കെ വാങ്ങിയിങ്ങ്‌ പോന്നു.