Thursday, April 17, 2014

മഴേം വെയിലും

വേനൽ  മഴ
കേറിക്കിടക്കാനിടമില്ലാതെ  
ചിണുങ്ങി തുടങ്ങിയപ്പോഴാണ്
മാവിൻ  ചോട്ടിലെ
കളിവീടു കണ്ടത് .
കുഞ്ഞിച്ചോറും  കൂട്ടാനും
വച്ച്
പാവപ്പെണ്ണി ന്റെ  കല്ല്യാണം
പൊടിപൊടിക്കുമ്പോഴാണ്
വേനൽമഴയുടെ വരവ്
അതിഥി സൽക്കാരത്തിനു നിൽക്കാതെ
നാലുപാടും ചിതറിത്തെറിച്ച കുട്ടിക്കൂട്ടം
മഴയെ ശപിച്ചു .
"നശിച്ച മഴ "
"ഒടുക്കത്തെ മഴ "
"പ്രാന്തൻ മഴ ".
എല്ലാം കേട്ടുകൊണ്ട്
തണുത്തുവിറച്ച്
ആരെയോ കാത്തിരിക്കുകയായിരുന്നു
മഴ .
മേഘക്കീറുകൾക്കിടയിലൂടെ
പറന്നിറങ്ങിയ പുതുവെയിൽ
നനഞ്ഞു കുതിര്‍ന്ന മഴയെ
ചേർത്തു പിടിച്ചു .
മഴത്തുള്ളികൾ വെയിൽ നിറത്തിൽ
തിളങ്ങി .
അകലെ എവിടെ നിന്നോ ഒരു
കല്ല്യാണമേളം.
കുട്ടിക്കൂട്ടം ഉറക്കെ പാടി .
"മഴേം വെയിലും
കുറുക്കന്റെ കല്യാണം ".
അപ്പോഴും ആരും അറിഞ്ഞിരുന്നില്ല
ഈ മഴയും വെയിലും
പ്രണയത്തിലായിരുന്നെന്ന് .  

No comments:

Post a Comment